Fort Kochi shellfish death
Fort Kochi shellfish death: ഫോർട്ട് കൊച്ചിയിൽ കക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു – കടൽമാലിന്യം ഗുരുതര ഭീഷണി | Kalamassery Vartha
ഫോർട്ട് കൊച്ചി:കൊച്ചി കടൽതീരത്ത് ഗുരുതരമായ പരിസ്ഥിതി പ്രതിസന്ധി രൂപപ്പെടുന്നു. ഫോർട്ട് കൊച്ചി തീരത്ത് ദിനംപ്രതി പതിനായിരക്കണക്കിന് കക്കകൾ ചത്തൊടുങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചത്ത കക്കകളുടെ തോഡുകൾ തീരമാകെ അടിഞ്ഞുകൂടിയ നിലയിലാണ്.Fort Kochi shellfish death
മത്സ്യത്തൊഴിലാളികൾ പറയുന്നതനുസരിച്ച്, കായലുകളിൽ നിന്നു കടലിലേക്കൊഴുകിയെത്തുന്ന മാലിന്യങ്ങളാണ് കക്കകൾ കൂട്ടത്തോടെ ചത്തുപോകുന്നതിനുള്ള പ്രധാന കാരണം. അഴിമുഖ മേഖലകളിലൂടെ ഒഴുകിയെത്തുന്ന മാലിന്യം തീരത്ത് അടിഞ്ഞുകൂടുകയാണ്.

ചത്ത മൃഗങ്ങൾ, അറവുമാലിന്യം, ഫാക്ടറി മാലിന്യം, പ്ലാസ്റ്റിക് അടക്കമുള്ള ഘനമാലിന്യങ്ങൾ എന്നിവ കായൽ വഴിയാണ് കടലിലെത്തുന്നത്. ഇതെല്ലാം തീരത്തടിയിലെയും അടിത്തട്ടിലെയും ജലജീവികൾക്ക് വലിയ ഭീഷണിയാകുന്നുണ്ട്.
അടിത്തട്ടിൽ ആവാസവ്യവസ്ഥയുള്ള കക്കകൾക്ക് ഇത്തരം മാലിന്യങ്ങൾ അത്യന്തം അപകടകരമാണെന്ന് പരിസ്ഥിതി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജലത്തിലെ ഓക്സിജൻ അളവ് കുറയുന്നതും വിഷവസ്തുക്കളുടെ സാന്നിധ്യവും കക്കകളുടെ മരണത്തിന് കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ.
ഒരു മാസം മുമ്പുവരെ പോളപ്പായലുകൾ തീരത്ത് അടിഞ്ഞുകൂടിയ നിലയിലായിരുന്നു. അവയ്ക്ക് ശമനം വന്നതിനു പിന്നാലെയാണ് ചത്തും ചീഞ്ഞുമുള്ള മൃഗാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും വലിയ തോതിൽ തീരത്തെത്താൻ തുടങ്ങിയത്.

വേമ്പനാട് കായലിന്റെ അടിത്തട്ടിൽ ജീവിക്കുന്ന ജലജീവികൾക്ക് പ്ലാസ്റ്റിക് മാലിന്യം ഗുരുതര ഭീഷണിയാണെന്ന് സമീപകാല ഗവേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പ്രതിഫലനമായാണ് തീരത്തോട് ചേർന്ന മേഖലകളിലെ കക്കകൾ ചത്തൊടുങ്ങുന്നതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഇതിനിടെ, തീരത്തടിയുന്ന കക്ക തോഡുകൾ സ്വകാര്യ ആവശ്യങ്ങൾക്കായി ചിലർ വാരിമാറ്റുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏകദേശം ഇരുന്നൂറോളം ചാക്ക് കക്ക തോഡുകൾ നീക്കം ചെയ്തതായാണ് വിവരം.

കായലുകളിലും തോടുകളിലും അനിയന്ത്രിതമായി മാലിന്യം തള്ളുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളികളും നാട്ടുകാരും ആവശ്യപ്പെടുന്നു. ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ പരിസ്ഥിതി പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയും ശക്തമാകുകയാണ്.
