Paingottoor Student Assault Video

Paingottoor Student Assault Video

Paingottoor Student Assault | പൈങ്ങോട്ടൂരിൽ 15കാരന് ക്രൂരമർദനം: വീഡിയോ പുറത്ത്, 4 പേർക്കെതിരെ കേസ് – Kalamassery Vartha

പൈങ്ങോട്ടൂരിൽ സ്കൂൾ വിദ്യാർഥിയായ 15കാരനെ സമപ്രായക്കാരായ നാലുപേർ ചേർന്ന് ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. മർദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് ശക്തമായ നടപടിയിലേക്ക് കടന്നത്. Paingottoor Student Assault

കോതമംഗലത്തിന് സമീപമുള്ള പൈങ്ങോട്ടൂരിലാണ് സംഭവം നടന്നത്. ഒരാഴ്ച മുമ്പുണ്ടായ ഈ ആക്രമണം ആദ്യം പുറത്തറിയാതെ പോയെങ്കിലും, ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം ഗുരുതരമായി മാറുകയായിരുന്നു.

പൈങ്ങോട്ടൂർ ബസ് സ്റ്റാൻഡിനു സമീപം ഉപയോഗിക്കാതെ കിടക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റിനുള്ളിൽ വച്ചാണ് കുട്ടിയെ മർദിച്ചതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. മൂന്ന് പേർ ചേർന്ന് കുട്ടിയെ ചോദ്യം ചെയ്യുകയും ഇടയ്ക്കിടെ മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.

ഒരു ഘട്ടത്തിൽ മൂന്നു പേരും ചേർന്ന് കുട്ടിയെ അതിക്രൂരമായി മർദിക്കുന്നതും പിന്നീട് കുട്ടി അവിടെ നിന്ന് പുറത്തേക്ക് പോകുന്നതും വീഡിയോയിൽ കാണാം. നാലാമനായ ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് പൊലീസ് നിഗമനം.

ആദ്യ ഘട്ടത്തിൽ കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മർദനത്തിൽ പങ്കെടുത്ത കുട്ടികളെയും രക്ഷിതാക്കളെയും പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. എന്നാൽ ചില രക്ഷിതാക്കളുടെ കരച്ചിലും സമ്മർദ്ദവും മൂലം അന്ന് പരാതി പിൻവലിക്കുകയായിരുന്നു.

ഇതിനിടെ മർദനത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വീണ്ടും ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ മർദനമേറ്റ വിദ്യാർഥിയുടെ മാതാപിതാക്കൾ വീണ്ടും പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു.

പോത്താനിക്കാട് പൊലീസ് നാലുപേർക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം സെക്ഷൻ 325 ചുമത്തി കേസെടുത്തു. പ്രതികളായ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ഇന്ന് രാവിലെ സ്റ്റേഷനിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തി.

പൊലീസ് തയ്യാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രതികളെ വിളിപ്പിക്കുമെന്നാണ് വിവരം. മർദനത്തിൽ പങ്കെടുത്തവരിൽ രണ്ട് പേർ വിദ്യാർഥികളും, മറ്റു രണ്ട് പേർ പഠനം നിർത്തിയവരുമാണെന്ന് പൊലീസ് അറിയിച്ചു.

സംഭവം സമൂഹത്തിൽ വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്. കുട്ടികൾ തമ്മിലുള്ള അക്രമ പ്രവണതകൾക്കെതിരെ ശക്തമായ ഇടപെടൽ ആവശ്യമാണ് എന്ന ആവശ്യം ശക്തമാകുകയാണ്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *